പുതുക്കാട്: സമ്മിശ്ര കൃഷിരീതിയിലൂടെ മണ്ണിൽ പൊന്നുവിളയിച്ച് ബിന്ദു ജയദാസ്. സ്വന്തമായുള്ള രണ്ടേക്കറിലും ഒരേക്കർ പാട്ട ഭൂമിയിലുമാണ് വിപുലമായ കാർഷിക സംരംഭങ്ങൾ വിജയകരമായി നടത്തുന്നത്.
സമ്മിശ്ര കൃഷിരീതിയിലൂടെ പുതുക്കാട് പഞ്ചായത്തിന്റെ മികച്ച കർഷകയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. നെല്ല്, വാഴ, തെങ്ങ്, കവുങ്ങ്, മരച്ചീനി, വിവിധതരം പച്ചക്കറികൾ, റന്പൂട്ടാൻ എന്നിവയ് ക്കു പുറമേ, പശു, ആട്, കോഴി, താറാവ്, മീൻ വളർത്തൽ എന്നിവയുമുണ്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ഭർത്താവ് ജയദാസിന്റെ പൂർണ പിന്തുണയാണ് ബിന്ദുവിന്റെ നേട്ടത്തിനു പിന്നിൽ.
സൗദിയിലെ അധ്യാപകവൃത്തി ഉപേക്ഷിച്ച് അഞ്ചുവർഷം മുന്‍പാണു കാർഷിക രംഗത്തേക്കു വന്നത്. ഹൃദയാരോഗ്യം മോശമായതോടെ ജയദാസും മണ്ണിലേക്കിറങ്ങി. കഴിഞ്ഞവർഷം ബിന്ദുവിന് പക്ഷാഘാതമുണ്ടായെങ്കിലും എല്ലാ തടസങ്ങൾക്കും മണ്ണ് ധൈര്യമേകി. രണ്ടേക്കർ സ്ഥലത്ത് രണ്ടായിരത്തിലേറെ വാഴകളും ഒരേക്കർ സ്ഥലത്തു മരച്ചീനിയും വിളയുന്നു. മൂന്നു കുളങ്ങളിലായാണ് മത്സ്യക്കൃഷി.
മറ്റേതു തൊഴിലിനേക്കാളും കൃഷി സംതൃപ്തിയും മികച്ച വരുമാനവുമാണ് നൽകുന്നതെന്നു ബിന്ദു പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ 222 മികച്ച കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായാണു ബിന്ദുവിനെ മികച്ച സമ്മിശ്ര കർഷക പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.